Blog Archive

Monday, November 8, 2010

പ്രതികൂലസാഹചര്യങ്ങളോട്‌ പൊരുതി, സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും ഉയര്‍ന്നു വന്ന
വ്യക്തിത്വമാണ്‌ ശ്രീ. കെ.ആര്‍. നാരായണന്റേത്‌. കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമമായ ഉഴവൂരില്‍ ജനിച്ച്‌ ഇന്ത്യയുടെ പ്രഥമ പൗരനായി ഉയര്‍ന്ന കെ.ആര്‍. നാരായണന്റെ ജീവിതകഥ നമുക്ക്‌ പ്രചോദനമേകും.
ശ്രീ. കെ.ആര്‍. നാരായണനില്‍ നിന്നും നേരിട്ടും അദ്ദേഹത്തിന്റെ സഹോദരങ്ങളായ കെ.ആര്‍ ഗൗരി, കെ.ആര്‍. ഭാസ്‌ക്കരന്‍, കുടുംബസുഹൃത്ത്‌ ഉഴവൂര്‍ വിജയന്‍ എന്നിവരില്‍ നിന്നും പലപ്പോഴായി ശേഖരിച്ച വിവരങ്ങള്‍ ചേര്‍ത്താണ്‌ ഈ ലഘു സമാഹാരം തയ്യാറാക്കിയിരിക്കുന്നത്‌.
കെ.ആര്‍. നാരായണന്‍ എന്ന മഹാവ്യക്തിത്വത്തെ കുറഞ്ഞ വാക്കുകളിലൂടെ ഇവിടെ സംഗ്രഹിച്ചിരിക്കുന്നു. പുതിയ തലമുറയ്‌ക്ക്‌ അദ്ദേഹം നടന്നുകയറിയ അഗ്നിപഥങ്ങളെ അടുത്തറിയാന്‍ ഈ എളിയ സംരംഭം സഹായകമായാല്‍ ഞങ്ങള്‍ കൃതാര്‍ത്ഥരായി.

എബി ജെ. ജോസ്‌
ജനറല്‍ സെക്രട്ടറി
കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്‍

------------------------------------------------------------------------------------------------------------
K.R. Narayanan Foundation
Puthumana Arcade
Near Axis Bank, Kottaramattam,
Pala, Kottayam, Kerala - 686 575
Tel : India +914822-214228,302055
Mob : India+919447702117
Fax : India +914822-214228
http://www.krnarayananfoundation.com/

ഓര്‍മ്മ...


കെ.ആര്‍. നാരായണനെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ കടന്നു വരുന്നത്‌ അദ്ദേഹം ചൈനയുടെ അംബാസിഡറായിരിക്കെ കോട്ടയത്ത്‌ എത്തിയപ്പോള്‍ ഉണ്ടായ ഒരു സംഭവമാണ്‌. നാരായണന്‍ സാര്‍ ടി.ബി.യില്‍ എത്തിയതറിഞ്ഞ്‌ ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടൊപ്പം അദ്ദേഹത്തെ കാണാന്‍ പോയി. അപ്പോള്‍ അദ്ദേഹം ഉഴവൂര്‍ക്ക്‌ പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഉഴവൂര്‍ക്ക്‌ ഒന്നിച്ചു പോകാമെന്ന്‌ അദ്ദേഹം പറഞ്ഞപ്പോള്‍ ഞാനും ഒപ്പം ചേര്‍ന്നു. കാറില്‍ വരും വഴി ഗാന്ധി സ്‌ക്വയറിനു സമീപം വന്നപ്പോള്‍ വണ്ടി നിര്‍ത്താന്‍ അദ്ദേഹം ഡ്രൈവറോട്‌ ആവശ്യപ്പെട്ടു. എന്തു വേണമെന്നു ചോദിച്ചപ്പോള്‍ ഒരു സാധനം വാങ്ങാനുണ്ടെന്നു പറഞ്ഞ്‌ അദ്ദേഹം വണ്ടിയില്‍ നിന്നും ഇറങ്ങി. ഞാന്‍ വാങ്ങി കൊണ്ടു വരാമെന്നു പറഞ്ഞിട്ടും സമ്മതിക്കാതെ എന്നോട്‌ വണ്ടിയിലിരിക്കാന്‍ പറഞ്ഞിട്ട്‌ പുറത്തിറങ്ങി. കുറച്ചു സമയത്തിനു ശേഷം പച്ചമീനും പഴവും വാങ്ങിക്കൊണ്ടു വന്നു. സഹോദരി കെ.ആര്‍. ഗൗരിക്ക്‌ വാങ്ങിയതായിരുന്നു അത്‌. ഈ ലാളിത്യം നിറഞ്ഞ പെരുമാറ്റമാണ്‌ ആദ്യം മനസ്സില്‍ വരുന്നത്‌.
എം.പി.യും കേന്ദ്രമന്ത്രിയുമൊക്കെയായപ്പോഴും അദ്ദേഹവുമായുള്ള അടുപ്പം തുടര്‍ന്നുകൊണ്ടിരുന്നു. ഓണത്തിനും പുതുവത്സരത്തിനും മുടങ്ങാതെ ആശംസകാര്‍ഡുകള്‍ അയച്ചിരുന്നു. ഇടയ്‌ക്കൊക്കെ ഫോണില്‍ വിളിച്ച്‌ വിശേഷങ്ങള്‍ തിരക്കുകയും ചെയ്‌തിരുന്നു. നാരായണ്‍ സാറുമായുള്ള ബന്ധം കൂടുതല്‍ ദൃഢമായത്‌ ഉപരാഷ്‌ട്രപതി പദവിയില്‍ അദ്ദേഹം എത്തിയതിനു ശേഷമായിരുന്നു.
രാഷ്‌ട്രപതിയുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ച്‌ ഉഴവൂരില്‍ സംഘടിപ്പിച്ച പരിപാടികളുടെ ഫോട്ടോ വീഡിയോ കാസറ്റ്‌ എന്നിവയുമായി രാഷ്‌ട്രപതി ഭവനില്‍ എത്തിയപ്പോള്‍ അദ്ദേഹം ഉഴവൂര്‍കാരനായ നാട്ടുമ്പുറത്തുകാരനായി മാറി. രാഷ്‌ട്രീയ സംഭവങ്ങളൊന്നും ആരായാതെ വീടിന്റെ മുറ്റത്തു നിന്ന പ്ലാവ്‌, മാവ്‌ തുടങ്ങിയവയെക്കുറിച്ചും അയല്‍വാസികളെക്കുറിച്ചുമൊക്കെ തിരക്കാനായിരുന്നു താല്‌പര്യം.
ഒരു ദിവസം നാരായണന്‍ സാറിനെ കാണാന്‍ രാഷ്‌ട്രപതി ഭവനില്‍ എത്തിയപ്പോള്‍ അന്ന്‌ ചൈനീസ്‌ പ്രധാനമന്ത്രിയുടെ സന്ദര്‍ശനദിവസമായിരുന്നു. അന്നേ ദിവസം മറ്റാര്‍ക്കും സന്ദര്‍ശനാനുമതി കൊടുക്കാതിരുന്നിട്ടും എന്നെ പ്രത്യേകം ക്ഷണിക്കുകയും സെക്യൂരിറ്റി പരിശോധനകളൊന്നും കൂടാതെ വിശിഷ്‌ടാതിഥിയുടെ ഗണത്തില്‍പ്പെടുത്തി ആതിഥ്യമരുളിയതും എന്റെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുകയാണ്‌.എന്നോടൊപ്പം എന്റെ സുഹൃത്തും പത്രപ്രവര്‍ത്തകനും കൂടിയായ എബി ജെ. ജോസും ഉണ്ടായിരുന്നു. സന്ദര്‍ശനത്തിനു ശേഷം തിരികെ പോരും മുമ്പ്‌ ആസാമില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയ തേയിലയും ബിസ്‌ക്കറ്റുകളും സമ്മാനമായി തന്നതും മറക്കാനാവില്ല.
തന്റെ ജന്മഗൃഹം പുതുക്കിപ്പണിയണമെന്നുള്ള ആഗ്രഹം ഒരിക്കല്‍ നാട്ടിലെത്തിയപ്പോള്‍ പ്രകടിപ്പിച്ചിരുന്നു. അതിന്റെ പ്ലാന്‍ തയ്യാറാക്കി ഡല്‍ഹിയില്‍ എത്തണമെന്നു നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അതിനു കഴിഞ്ഞില്ല. അദ്ദേഹത്തെക്കുറിച്ച്‌ ഒരു ഡോക്യുമെന്ററി എടുക്കാനും അടുത്ത മാസം ഷൂട്ടിംഗ്‌ ആരംഭിക്കുന്നതിനും അദ്ദേഹം അനുമതി നല്‍കിയിരുന്നു. ലേബര്‍ ഇന്ത്യാ സാരഥി സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങരയുടെ നേതൃത്വത്തില്‍ ഇതിനുവേണ്ടുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. ലോകത്ത്‌ എവിടെ ആയിരുന്നാലും ഉഴവൂരിന്റെ പുത്രന്‍ എന്നറിയപ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു.

ഉഴവൂര്‍ വിജയന്‍ (കുടുംബസുഹൃത്ത്‌)

കെ. ആര്‍. നാരായണന്‍ : സാഹചര്യങ്ങളോടു പൊരുതിയ വ്യക്തിത്വം


സംഭവബഹുലമായിരുന്നു നാരായണന്റെ രാഷ്‌ട്രപതിജീവിതം. രാജ്യം ഒരുപാട്‌ പ്രതിസന്ധികളെ നേരിട്ടു. കഷ്‌ടനഷ്‌ടങ്ങള്‍ ഏറെയുണ്ടായി. അടിപതറാന്‍ കൈവന്ന അവസരങ്ങള്‍ പലതാണ്‌. അവയില്‍ ചിലതൊക്കെ നമ്മുടെ ജനാധിപത്യ പാരമ്പര്യത്തിന്റെ കടയ്‌ക്കല്‍ കത്തി വയ്‌ക്കാന്‍ പോന്നതും. പക്ഷേ, രാഷ്‌ട്രപതിയായിരുന്ന കെ. ആര്‍. നാരായണന്‍ പതറിയില്ല. മാത്രമല്ല, പലപ്പോഴും അസാമാന്യമായ ധൈര്യം പ്രകടിപ്പിക്കുകയും ചെയ്‌തു. ഇന്ത്യയുടെ പരമോന്നത അധികാരപദവിയായ രാഷ്‌ട്രപതിസ്ഥാനം റബ്ബര്‍ സ്റ്റാമ്പുപോലെയുള്ള ഒന്നല്ലെന്ന്‌ അദ്ദേഹം തെളിയിച്ചു. അതുകൊണ്ടു തന്നെ തലയുയര്‍ത്തിപ്പിടിച്ച്‌ അദ്ദേഹത്തിന്‌ രാഷ്‌ട്രപതിഭവന്റെ പടിയിറങ്ങാന്‍ കഴിഞ്ഞു.

രാഷ്‌ട്രപതി സ്ഥാനത്തിന്റെ അന്തസ്സുയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്‌ കെ. ആര്‍. നാരായണന്‍ കാലാവധി പൂര്‍ത്തിയാക്കിയത്‌. അതിനാല്‍ തന്നെ ഉഴവൂര്‍ കോച്ചേരില്‍ വീട്ടില്‍ രാമന്‍ വൈദ്യന്‍ മകന്‍ നാരായണനു തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ അഭിമാനിക്കാം. ഒപ്പം, മലയാളികള്‍ക്കും.
പ്രതികൂലമായ സാഹചര്യങ്ങളോട്‌ പൊരുതി, സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്ന്‌ ഉയര്‍ന്നുവന്ന ഒരു വ്യക്തിത്വം. പത്തും പതിനെട്ടും നാഴികകള്‍ നഗ്നപാദനായി നടന്നു പഠിച്ച്‌ ഒന്നാം റാങ്കോടെ ബി. എ. (ഓണേഴ്‌സ്‌) പാസായിട്ടും അര്‍ഹമായ ലക്‌ചറര്‍ പദവി നല്‍കാതെ ഗുമസ്‌തപ്പണി വെച്ചു നീട്ടുകയും ചെയ്‌ത ദിവാന്‍ ഭരണത്തോടുള്ള പ്രതിഷേധം ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിച്ചുകൊണ്ട്‌ പ്രകടിപ്പിച്ച നാരായണന്‍ പില്‍ക്കാലത്ത്‌ ജവഹര്‍ലാല്‍ നെഹൃ യൂണിവേഴ്‌സിറ്റി (ജെ. എന്‍. യു.)യുടെ വൈസ്‌ ചാന്‍സിലറായി ഉയര്‍ന്നത്‌ പരീക്ഷണഘട്ടങ്ങളെ മനക്കരുത്തോടെ നേരിടാനുള്ള കഴിവുകൊണ്ട്‌ മാത്രമാണ്‌. ആരുടെയും ഔദാര്യമല്ല, പഠിക്കുവാനുള്ള മിടുക്കിലൂടെ നേടിയ സ്‌കോളര്‍ഷിപ്പുകളാണ്‌ അദ്ദേഹത്തെ ലണ്ടനിലെ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സില്‍ എത്തിച്ചത്‌. അവിടെ ഗുരുവായിരുന്ന ലോകപ്രശസ്‌ത രാജ്യതന്ത്രജ്ഞന്‍ ഹാരോള്‍ഡ്‌ ലാസ്‌കിയുടെ താല്‍പര്യമാണ്‌ നാരായണന്‌ പ്രധാനമന്ത്രി നെഹ്‌റുവുമായി പരിചയപ്പെടാനും നയതന്ത്രരംഗത്തേക്ക്‌ കടക്കാനും വഴിയൊരുക്കിയത്‌. പിന്നീടൊരിക്കലും അദ്ദേഹത്തിന്‌ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടല്ല. നീണ്ടകാലം ഇന്ത്യയുടെ പ്രതിപുരുഷനായി ചൈനയിലും ബര്‍മയിലുമെല്ലാം സേവനം ചെയ്‌ത നാരായണന്‍ രാജീവ്‌ഗാന്ധിയുടെ കാലത്താണ്‌ രാഷ്‌ട്രീയപ്രവേശം ചെയ്യുന്നത്‌.

കറപുരളാത്ത പൊതുജീവിതവും നട്ടെല്ലു വളയ്‌ക്കാത്ത വ്യക്തിത്വവുമാണ്‌  നാരായണന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍. പ്രത്യേകിച്ച്‌ രാഷ്‌ട്രത്തിന്റെ മനസ്സാക്ഷിയും തന്റെ മനസ്സാക്ഷിയും രണ്ടല്ലെന്ന്‌ തെളിയിക്കേണ്ട ഘട്ടങ്ങളില്‍ തല ഉയര്‍ത്തിപ്പിടിച്ച്‌, ധീരമായി ഇടപെടാനുള്ള ചങ്കൂറ്റം പ്രകടിപ്പിച്ച ഏക രാഷ്‌ട്രപതി ഒരുപക്ഷേ, കെ. ആര്‍. നാരായണന്‍ മാത്രമായിരിക്കും. എന്നാല്‍, പരിമിതമായ അധികാരത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട്‌ ഭരണകൂടത്തിന്റെ തെറ്റുകളെയും തെറ്റിലേക്കുള്ള നീക്കങ്ങളെയും തിരുത്തുവാന്‍ കഴിയുമെന്ന്‌ നാരായണന്‍ അസന്നിഗ്‌ധമായി തെളിയിച്ചിട്ടുണ്ട്‌. പ്രധാനമന്ത്രി പറഞ്ഞാല്‍, പാര്‍ലമെന്റിന്റെ നിലം അടിച്ചുവാരും എന്നു പരസ്യമായി പ്രഖ്യാപിച്ചവരും ഉറക്കച്ചടവില്‍ വായിച്ചു നോക്കാതെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തില്‍ ഒപ്പിട്ടവരുമായ രാഷ്‌ട്രപതിമാരുടെ പാരമ്പര്യമാണല്ലോ നമുക്കുള്ളത്‌.

ഭരണഘടനയുടെ നാലതിരുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്‌ട്രപതിയാണ്‌ എന്നും നാരായണന്റെ സങ്കല്‍പത്തിലുണ്ടായിരുന്നത്‌. `നമ്മുടെ എല്ലാ പ്രതീക്ഷകളുടെയും മൂര്‍ത്തരൂപമാണത്‌. അത്‌ സൃഷ്‌ടിക്കാന്‍ നമുക്ക്‌ കഴിഞ്ഞതു തന്നെ അത്ഭുതകരമാണ്‌' - ഒരവസരത്തില്‍ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ രാഷ്‌ട്രപതിമാര്‍ പൊതു തെരഞ്ഞെടുപ്പുകളില്‍ സമ്മതിദാനം വിനിയോഗിക്കാറില്ല. രാജ്യത്തെ പരമോന്നത പദവിയിരിക്കുന്ന ഒരാളെന്ന നിലയില്‍ ഇവിടുത്തെ മറ്റേതൊരു പൗരനെയും പോലെ വോട്ടവകാശം പ്രയോഗിക്കാനുള്ള ബാധ്യത നിറവേറ്റാതിരിക്കുന്നത്‌ രാഷ്‌ട്രപതി പദവിയെ തന്നെ നിരാകരിക്കുന്നതിന്‌ തുല്യമാണല്ലോ. അടിസ്ഥാനപരമായ ഈ വിഷയത്തിലും കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു കൊണ്ട്‌ ആദ്യമായി വോട്ടു ചെയ്‌ത രാഷ്‌ട്രപതിയാണ്‌ കെ. ആര്‍. നാരായണന്‍.



ഏറെ പ്രതിസന്ധികളും കഷ്‌ടപ്പാടുകളും നിറഞ്ഞതായിരുന്നു കെ. ആര്‍. നാരായണന്റെ കുട്ടിക്കാലം. കോച്ചേരില്‍ രാമന്‍ വൈദ്യനും പാപ്പിയമ്മയുമാണ്‌ മാതാപിതാക്കള്‍. അച്ഛന്‍ നാട്ടുവൈദ്യനായിരുന്നു. ഏഴുമക്കളില്‍ നാലാമനായിരുന്നു നാരായണന്‍. നാരായണനു നേരെ മൂത്തത്‌ ഗൗരി. ഏറ്റവും മൂത്തയാള്‍ വാസു, രണ്ടാമന്‍ നീലകണ്‌ഠന്‍, ഭാസ്‌ക്കരന്‍, ഭാരതി, ഭാര്‍ഗവി എന്നിവരാണ്‌ മറ്റു സഹോദരങ്ങള്‍. 1921 ഫെബ്രുവരി 4-നാണ്‌ നാരായണന്റെ ജനനം. എന്നാല്‍ സ്‌കൂള്‍ രേഖകളിലും മറ്റും 1920 ഒക്‌ടോബര്‍ 27 എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. നാരായണനെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയത്‌ അമ്മാവനായിരുന്നു. അദ്ദേഹത്തിന്‌ നാരായണന്റെ യഥാര്‍ത്ഥ ജനനതീയതി അറിയില്ലായിരുന്നു. അദ്ദേഹം ഒക്‌ടോബര്‍ 27 എന്ന്‌ സ്‌കൂളില്‍ പറഞ്ഞതിനാലാണ്‌ ജനനതീയതി തെറ്റായി രേഖപ്പെടുത്താന്‍ ഇടയായത്‌.
കഷ്‌ടപ്പാടുകളുടെയും ദാരിദ്ര്യത്തിന്റെയും മടിത്തട്ടില്‍ പിറന്നു വീണ നാരായണനെ അക്ഷരം പഠിപ്പിക്കുന്നതില്‍ അച്ഛനും അമ്മയും ഏറെ താത്‌പര്യം കാട്ടി. 1927 മെയ്‌ 5-നാണ്‌ നാരായണനെ കുറിച്ചിത്താനം പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസിലായിരുന്നു ചേര്‍ത്തത്‌. സ്‌കൂളില്‍ കൊണ്ടുപോകാനുള്ള ചുമതല ഗൗരിക്കായിരുന്നു. ആദ്യമൊക്കെ സ്‌കൂളില്‍ പോകാന്‍ നാരായണന്‌ വല്യ മടിയായിരുന്നു. സ്‌കൂളിലേയ്‌ക്ക്‌ പോകുമ്പോള്‍ ഒരു ചെറിയ ശര്‍ക്കരയുണ്ടയും അരചക്രവും നല്‍കുമായിരുന്നു. ശര്‍ക്കരയുണ്ടയുടെ മാധുര്യവും ഉച്ചഭക്ഷണത്തിനുള്ള അരചക്രവും നാരായണന്‌ സ്‌കൂളില്‍ പോകാനുള്ള ഉത്സാഹം വളര്‍ത്തി. അരചക്രം കൊടുത്താല്‍ ഒരു വലിയ ദോശ അക്കാലത്ത്‌ ലഭിക്കും. ഒരു കുട്ടിക്ക്‌ വയറുനിറയാന്‍ ഒരു ദോശ തിന്നു അല്‌പം വെള്ളവും കുടിച്ചാല്‍ മതി. അടുത്തുള്ള ഒരു കാപ്പിക്കടയില്‍ അച്ഛന്‍ അതിനുള്ള ക്രമീകരണം ചെയ്‌തിരുന്നു. പ്രൈമറിയില്‍ പഠിക്കുന്ന കുട്ടികള്‍ ഷര്‍ട്ടിടുന്ന രീതി അന്നുണ്ടായിരുന്നില്ല. ഒരു കുറിയ മുണ്ടായിരുന്നു ഉടുത്തിരുന്നത്‌.

നാരായണനെ ഒന്നാം ക്ലാസില്‍ കണിശക്കാരനായ ഒരധ്യാപകന്‍ പഠിപ്പിച്ചിരുന്നു. ഒരു ഓണക്കാല അവധിക്കുശേഷം പനി പിടിച്ചു രണ്ടാഴ്‌ച കിടപ്പിലായിപ്പോയിരുന്നു നാരായണന്‍. രോഗം ഭേദമായി വീണ്ടും സ്‌കൂളിലെത്തിയപ്പോള്‍ ഹാജരാകാതിരുന്ന ക്ലാസുകളില്‍ പഠിപ്പിച്ച പാഠഭാഗത്തില്‍ നിന്നും ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരം പറയാന്‍ സാധിച്ചില്ല. അതിന്‌ ആ അധ്യാപകന്‍ നാരായണന്റെ കൈവെള്ളയില്‍ ചൂരല്‍ വടികൊണ്ട്‌ രണ്ട്‌ മൂന്നു പ്രഹരം നല്‍കുകയുണ്ടായി. ആ സംഭവം നാരായണന്റെ ശരീരത്തെ മാത്രമല്ല മനസ്സിനെയും വേദനിപ്പിച്ചു.
നാലുവര്‍ഷത്തെ പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം നാരായണനെ ഉഴവൂരിലെ ഔവര്‍ ലേഡീസ്‌ ലൂര്‍ദ്ദ്‌ ഇംഗ്ലീഷ്‌ മിഡില്‍ സ്‌കൂളില്‍ ചേര്‍ത്തു. അവിടെ പ്രതിമാസം ഒന്നര രൂപയായിരുന്നു ഫീസ്‌. ഫീസ്‌ കൊടുക്കാന്‍ ഏറെ ക്ലേശിച്ചു. അന്ന്‌ ഒന്നര രൂപാ എന്നു പറയുന്നത്‌ ഏകദേശം നൂറു നാളികേരത്തിന്റെ വിലയാണ്‌. ഓരോ മാസവും പത്താം തീയതി ഫീസ്‌ കൊടുക്കണമെന്നാണ്‌ നിയമം. പക്ഷേ, പല പത്താം തിയതികളിലും ഫീസ്‌ കൊടുക്കാനാവാതെ നാരായണന്‌ ക്ലാസിനു പുറത്ത്‌ നില്‍ക്കേണ്ടിവന്നിട്ടുണ്ട്‌. വെളിയില്‍ നിന്നു പഠിച്ചു കഴിയുമ്പോഴേയ്‌ക്കും അച്ഛന്‍ കഷ്‌ടപ്പെട്ടും കടം വാങ്ങിയും നേടിയ ഒന്നര രൂപയുമായി ചെന്നു മകനെ ക്ലാസില്‍ കയറ്റുകയായിരുന്നു പതിവ്‌. പഠിക്കുമ്പോള്‍ അത്ര മിടുക്കനൊന്നുമല്ലായിരുന്നു നാരായണന്‍. പഠിക്കാത്തതിന്‌ പല തവണ ക്ലാസിലെ ബെഞ്ചില്‍ കയറ്റി നിര്‍ത്തിയിട്ടുണ്ട്‌. വീട്ടില്‍ വന്നാല്‍ കാര്യമായ വായനയൊന്നുമില്ല. അസാധാരണമായി ഒന്നുമില്ലായിരുന്നു. ഒരു സാധാരണ കുട്ടിയെപ്പോലെതന്നെയായിരുന്നു നാരായണനും. മുറ്റത്തു കൂടി നടന്നേ വായിക്കുകയുള്ളു. അപ്പോള്‍ എന്തെങ്കിലും ചോദിച്ചാല്‍ ഇഷ്‌ടപ്പെടില്ല. ദേഷ്യപ്പെടും. ഒരിക്കല്‍ നാരായണന്‍ മുറ്റത്തുകൂടി വായിച്ചുകൊണ്ടു നടക്കുകയായിരുന്നു. ഗൗരി മുറ്റമടിക്കുന്നു. ഇന്നാണോ കുഞ്ഞേ, ഓണം എന്നു ഗൗരിയോട്‌ നാരായണന്‍ ചോദിച്ചു. (എല്ലാവരും ഗൗരിയെ ഓപ്പേ എന്നാണ്‌ വിളിക്കുന്നത്‌. പക്ഷേ നാരായണന്‍ മാത്രം കുഞ്ഞേ എന്നു വിളിക്കും.) അതെ ഇന്നു ചതയമാണെന്നു ഗൗരി തമാശയ്‌ക്കു പറഞ്ഞയുടന്‍ ദേഷ്യത്തില്‍ കല്ലെടുത്തെറിഞ്ഞു. ഗൗരിയുടെ നെറ്റി പൊട്ടി ചോരയൊലിച്ചു. അതിനു അച്ഛന്‍ നാരായണനെ തല്ലി. പക്ഷേ, എത്ര തല്ലിയിട്ടും അവന്‍ കരഞ്ഞില്ല. നാരായണന്‍ അങ്ങനെയായിരുന്നു. കരയാതെ ഏതെങ്കിലും കോണില്‍ പോയി നിന്നു ശബ്‌ദമുണ്ടാക്കാതെ തേങ്ങിക്കൊണ്ടിരിക്കും. കളികളില്‍ വല്യ താത്‌പര്യമൊന്നുമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റില്‍ താത്‌പര്യമുണ്ട്‌. അതുപോലെ തന്നെ അധികം കൂട്ടുകാരുമുണ്ടായിരുന്നില്ല.
മിഡില്‍ സ്‌കൂളില്‍ ചേര്‍ന്നതോടെ വായന ഒരു ശീലമായി മാറി. ഇക്കാലത്ത്‌ കാവ്യപാരായണം ഏറ്റവും പ്രിയമായിരുന്നു. മലയാളത്തിലെ മഹാകവികളുടെ കൃതികളെല്ലാം വായിക്കുകയും നോട്ടുബുക്കുകളില്‍ കുറിച്ചിടുകയും ചെയ്യുക പതിവായിരുന്നു. സാമ്പത്തിക പരാധീനത മൂലം പുസ്‌തകങ്ങള്‍ വാങ്ങാന്‍ സാധിക്കാത്തതിനാലായിരുന്നു ഇത്‌.

ഒരിക്കല്‍ സ്‌കൂള്‍ സാഹിത്യസമാജത്തില്‍ പ്രസംഗിക്കാന്‍ നാരായണനോട്‌ അധ്യാപകന്‍ ആവശ്യപ്പെട്ടു. ക്ലാസ്‌ മുറിയില്‍ ഒളിച്ചിരുന്നു പ്രസംഗപരിപാടിയില്‍ നിന്നും നാരായണന്‍ രക്ഷപെട്ടെങ്കിലും അധ്യാപകന്‍ അതു കണ്ടെത്തി. അതിനു ശിക്ഷയും നല്‍കി. പിന്നെ ഒരിക്കലും പ്രസംഗത്തില്‍ നിന്നും ഒഴിഞ്ഞുമാറിയിട്ടില്ല.


ഹൈസ്‌കൂള്‍ പഠനത്തിനായി കുറവിലങ്ങാട്‌ സെന്റ്‌ മേരീസ്‌ ബോയ്‌സ്‌ ഹൈസ്‌കൂളിലാണ്‌ ചേര്‍ത്തത്‌. അതിനുമുമ്പ്‌ വടകര സെന്റ്‌ ജോണ്‍സിലും കുറെക്കാലം പഠിച്ചിരുന്നു. ഉഴവൂരിലെ കോച്ചേരിവീട്ടില്‍ നിന്നും അഞ്ചാറു മൈല്‍ നടന്നാണ്‌ കുറവിലങ്ങാട്ട്‌ എത്തിയിരുന്നത്‌. ഒരു ചെറിയ ചോറുപാത്രവും തൂക്കിപ്പിടിച്ച്‌ വഴി നീളെ വായിച്ചു കൊണ്ടായിരുന്നു സ്‌കൂള്‍ യാത്ര. തിരിച്ചു വരുമ്പോള്‍ കുറവിലങ്ങാട്ടു നിന്നും ഉഴവൂരിലുള്ള ചിലരുടെ പത്രങ്ങളും കൂടെ ഉണ്ടാവും. ഒരു സേവനവും വായനയും അങ്ങനെ നിര്‍വഹിച്ചു. ഹൈസ്‌കൂളിലും ക്രമമായി ഫീസു കൊടുക്കുവാന്‍ കഴിഞ്ഞിരുന്നില്ല. പലപ്പോഴും ക്ലാസിനു പുറത്തു നില്‍ക്കേണ്ടിവന്നിട്ടുണ്ട്‌.
ഹൈസ്‌കൂളില്‍ ചേര്‍ന്നതോടെ വായന കുറേക്കൂടി വിശാലമായി. ലൈബ്രറിയിലെ ഒരു സ്ഥിരം അംഗമായി മാറി. ഒരു ചെറിയ ലൈബ്രറി വീട്ടിലും സജ്ജീകരിച്ചു. കാവ്യരചനയും ഏറെ നടത്തിയിരുന്നു. ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്തെ ഒരു സംഭവം. മലയാളം ക്ലാസ്‌ സമയം. പോസ്റ്റ്‌മാന്‍ ഒരു കവര്‍ നല്‍കി. മലയാള മനോരമ-യില്‍ നിന്നായിരുന്നു കത്ത്‌. പത്രാധിപര്‍ ഇ. വി. കൃഷ്‌ണപിള്ള അയച്ചതായിരുന്നു അത്‌. നാരായണന്‍ മനോരമയ്‌ക്ക്‌ അയച്ച കവിത നന്നായിട്ടുണ്ടെന്നും ഉടന്‍ പ്രസിദ്ധീകരിക്കുമെന്നുമായിരുന്നു കത്ത്‌. ഇത്‌ നാരായണനെ ഏറെ സന്തോഷിപ്പിച്ചു. മനോരമ ബാലപംക്തിയിലാണ്‌ `കാന്താര ചന്ദ്രിക' എന്ന പേരില്‍ എഴുതിയ ആ കവിത പ്രസിദ്ധീകരിക്കപ്പെട്ടത്‌. കവിയുടെ പേരു ചേര്‍ത്തിരുന്നത്‌ `കെ. ആര്‍. നാരായണന്‍, ഉഴവൂര്‍' എന്നും.


സാമ്പത്തിക ക്ലേശങ്ങള്‍ നാരായണനെ പഠനത്തില്‍ നിന്നും പിന്‍തിരിപ്പിച്ചില്ല. ഹൈസ്‌കൂള്‍ പൊതുപരീക്ഷയുടെ ഫീസടക്കാന്‍ നാരായണന്‍ ഏറെ ബുദ്ധിമുട്ടി. ഫീസ്‌ 12 രൂപയാണ്‌. സാമാന്യം ഭേദപ്പെട്ട സാമ്പത്തികശേഷിയുള്ളവര്‍ക്കു പോലും 12 രൂപാ ഒരുമിച്ചുണ്ടാകാന്‍ പ്രയാസമായിരുന്നു. അച്ഛന്‍ ഒന്നു രണ്ടു മാസം കഠിനമായി യത്‌നിച്ചു. ചികിത്സ നടത്തിയും കടം വാങ്ങിയും പരീക്ഷാ സമയമായപ്പോഴേയ്‌ക്കും 11 രൂപ ഒപ്പിച്ചു. ഒരു രൂപ കൂടി ഇനിയും ഉണ്ടാകണം. ദൈവം വഴികാട്ടുമെന്ന ചിന്തയോടെ കുറവിലങ്ങാട്ടിനു തിരിച്ചു. യാത്രാമദ്ധ്യേ അയല്‍വാസിയായ ഒരാളോട്‌ ഒരു രൂപാ കടം വാങ്ങി. അങ്ങനെ പരീക്ഷാഫീസ്‌ കെട്ടി വച്ചു. ഫലം വന്നപ്പോള്‍ ഒന്നാം ക്ലാസും റാങ്കുമുണ്ട്‌. തത്‌ഫലമായി സ്‌കോളര്‍ഷിപ്പിനു അര്‍ഹനായി.

ഇ. എസ്‌. എല്‍. സി. പരീക്ഷയില്‍ പ്രശസ്‌ത വിജയം വരിച്ച നാരായണന്‍ കോട്ടയം സി. എം. എസ്‌. കോളജില്‍ ഇന്റര്‍മീഡിയറ്റിന്‌ ചേര്‍ന്നു. ഇന്നത്തെ പ്രീഡിഗ്രി പഠനത്തിന്‌ അന്ന്‌ ഇന്റര്‍ മീഡിയറ്റ്‌ എന്നാണ്‌ പറഞ്ഞിരുന്നത്‌. വീട്ടില്‍ നിന്ന്‌ പതിനെട്ടു നാഴിക നടന്നാണ്‌ കോളജില്‍ പൊയ്‌ക്കൊണ്ടിരുന്നത്‌. ഇന്ന്‌ അത്‌ ഊഹിക്കുവാന്‍ കൂടി സാധിക്കുകയില്ല. സാമ്പത്തിക ക്ലേശം അന്നും ഒരു നിഴലുപോലെ പിന്‍തുടര്‍ന്നിരുന്നു. ആ കഷ്‌ടപ്പാടിന്‌ സ്‌കോളര്‍ഷിപ്പ്‌ മാത്രമായിരുന്നു ഒരു തണല്‍ വിരിച്ചത്‌. മറ്റൊരു തുണയും നാരായണന്‌ ലഭിച്ചു. കോമലേഴത്തു നാരായണപ്പണിക്കര്‍ എന്ന ഉദാരമനസ്‌കന്‍ നാരായണന്‌ താങ്ങും തണലുമായി. ഭക്ഷണവും താമസസൗകര്യവും പണവും നല്‍കി പലപ്പോഴും സഹായമരുളി.

സി. എം. എസ്‌. കോളജില്‍ നിന്ന്‌ ഇന്റര്‍ മീഡിയറ്റ്‌ പരീക്ഷയില്‍ പ്രശസ്‌ത വിജയം നേടിയ നാരായണന്‍ ഉപരിപഠനത്തിനായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ചേര്‍ന്നു. ഇംഗ്ലീഷ്‌ സാഹിത്യം എടുത്ത്‌ ബി. എ. ഓണേഴ്‌സിനാണ്‌ ചേര്‍ന്നത്‌. കവി കൂടിയായ നാരായണന്‌ ഒരിഷ്‌ടവിഷയമായിരുന്നു സാഹിത്യം. ഇക്കാലത്ത്‌ ഇടയ്‌ക്ക്‌ അവധിയ്‌ക്ക്‌ നാട്ടില്‍ വരും. അപ്പോള്‍ നാരായണനുവേണ്ടി എന്തെങ്കിലും പ്രത്യേക ഭക്ഷണം ഉണ്ടാക്കും. ഇങ്ങനെ ഉണ്ടാക്കുന്ന ഭക്ഷണം നാരായണനുവേണ്ടിയാണ്‌ ഉണ്ടാക്കിയത്‌ എന്നു പറഞ്ഞാല്‍ പിന്നെ ആ ഭക്ഷണം കഴിക്കുകയേ ഇല്ലായിരുന്നു.

1943-ല്‍ ബി. എ. ഓണേഴ്‌സ്‌ ഒന്നാം ക്ലാസ്സില്‍ ഒന്നാം റാങ്കോടെ വിജയിച്ചു സ്വര്‍ണ്ണമുദ്രയ്‌ക്കര്‍ഹനായി. അന്ന്‌ ഒന്നാം റാങ്കുകാര്‍ക്കു അവിടെത്തന്നെ ലക്‌ചറര്‍ ഉദ്യോഗം ഉറപ്പാണ്‌. പക്ഷേ, ജാതിയുടെ പേരില്‍ അത്‌ നാരായണനു ലഭിക്കാതെ പോയി. പിന്നീട്‌ ലക്‌ചറര്‍ ഉദ്യോഗത്തിനു പകരം ഗുമസ്‌തപ്പണിയും നൂറു രൂപായുടെ പുസ്‌തകവും ദിവാന്‍ജി നല്‍കി. എന്നാല്‍ ആ ഔദാര്യം നാരായണന്‍ തിരസ്‌ക്കരിച്ചു.
പരാതിയുമായി തിരുവിതാംകൂര്‍ മഹാരാജാവിനെ കാണാന്‍ പോയി. അവിടെയും കവാടം തുറന്നു കിട്ടിയില്ല. അകത്തു കയറി പരാതി പറയുവാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടു. പ്രതിഷേധസൂചകമായി ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുകയോ ബിരുദം കൈപ്പറ്റുകയോ ചെയ്‌തുമില്ല. കയ്‌പേറിയ ഈ അനുഭവങ്ങള്‍ നാരായണനെ വേദനിപ്പിച്ചെങ്കിലും നിരാശനാക്കിയില്ല.
ബി. എ, ഓണേഴ്‌സ്‌ ഒന്നാം ക്ലാസ്സില്‍ ഒന്നാം റാങ്കു നേടിയ നാരായണന്‍ ഉദ്യോഗത്തിനായുള്ള അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വെ. എം. സി. എ. ട്യൂട്ടോറിയല്‍ കോളേജില്‍ അദ്ധ്യാപകന്‍, യൂണിവേഴ്‌സിറ്റി ഓഫീസില്‍ ഗുമസ്‌തന്‍, ഒരു ഹ്രസ്വകാല ഒഴിവില്‍ ലക്‌ചറര്‍ എന്നിങ്ങനെ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടു കുറെ നാളുകള്‍ തള്ളി നീക്കി.
1943-ല്‍ ഡല്‍ഹിക്കു തിരിച്ചു. അന്നു പ്രായം ഇരുപത്തിമൂന്ന്‌. ജീവിതം മുമ്പില്‍ വിശാലമായി നീണ്ടു കിടക്കുകയാണ്‌. താണ്ടുവാനുള്ള ജീവിതപ്പാതയും. ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്ന നാരായണന്‌ ഓര്‍ഡിനന്‍സ്‌ ഫാക്‌ടറി വെല്‍ഫയര്‍ ഓഫീസര്‍ കൃഷ്‌ണന്‍നായര്‍ അകമഴിഞ്ഞ സഹായം നല്‍കി. നായരോടൊത്ത്‌ താമസിച്ച്‌ കൊണ്ട്‌ പത്രമാഫീസിലും മറ്റുമായി ജോലിക്കായി കയറിയിറങ്ങിത്തുടങ്ങി. ശ്രമം വിഫലമായില്ല. ഇന്ത്യന്‍ ഓവര്‍സീസ്‌ വകുപ്പില്‍ ഒരു അസിസ്റ്റന്റിന്റെ ജോലി തരപ്പെട്ടു. ഇരുനൂറ്റമ്പതു രൂപാ ആയിരുന്നു വേതനം. എന്നാല്‍ ഒരു പത്രപ്രവര്‍ത്തകനാകാനായിരുന്നു മോഹം. ഒടുവില്‍ ആ അഭിലാഷവും സഫലമായി. പ്രശസ്‌ത പത്രാധിപരായ ലങ്കാസുന്ദരം നടത്തിയിരുന്ന പത്രത്തില്‍ നൂറു രൂപാ ശമ്പളത്തില്‍ ഒരു ജോലി ശരിയായി. പത്രപ്രവര്‍ത്തനം ഒരാവേശമായിരുന്നു എന്നാണ്‌ ഇതേക്കുറിച്ച്‌ നാരായണന്‍ പറഞ്ഞിട്ടുള്ളത്‌.

പത്രപ്രവര്‍ത്തനത്തിനിടയില്‍ ഒരു പുതിയ ആശയം മുളയിട്ടു. ഒരു ഭാഗ്യപരീക്ഷണത്തിന്‌ ഒരുങ്ങി. ജെ. ആര്‍. ഡി. ടാറ്റായ്‌ക്കു ഒരു കത്തെഴുതി. ഒരു സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുവാന്‍. സാഹിത്യ ബിരുദധാരിയായ നാരായണന്‌ വ്യാവസായിക സംബന്ധമായ ടാറ്റായുടെ സ്‌കോളര്‍ഷിപ്പ്‌ കിട്ടുവാന്‍ എളുപ്പമായിരുന്നില്ല. എന്നാല്‍ അത്ഭുതകരമായി അതു സംഭവിച്ചു. പ്രതിവര്‍ഷം 25,000 രൂപായുടെ സ്‌കോളര്‍ഷിപ്പ്‌ മൂന്ന്‌ വര്‍ഷക്കാലത്തേയ്‌ക്ക്‌. കൂടാതെ ഹിന്ദു പത്രത്തിന്റെ ഒരു പഠനസഹായവും കിട്ടി. ടാറ്റായില്‍ നിന്നു ലഭിച്ച സ്‌കോളര്‍ഷിപ്പ്‌ നടപ്പില്‍ വരുവാന്‍ കാലതാമസം ഉണ്ടാകുമെന്ന്‌ ശങ്കിച്ച്‌ മദ്രാസിലേയ്‌ക്കു യാത്രയായി. അപ്പോഴേയ്‌ക്കും ടാറ്റായുടെ സ്‌കോളര്‍ഷിപ്പിന്റെ തടസ്സങ്ങള്‍ നീങ്ങിക്കഴിഞ്ഞു. ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സില്‍ മൂന്നു വര്‍ഷം ഉപരിപഠനം നടത്തുവാനുള്ള സ്‌കോളര്‍ഷിപ്പാണ്‌ ലഭിച്ചത്‌.
അവിടെ ഒരു തടസ്സമുണ്ടായി. അന്ന്‌ രണ്ടാം ലോകമഹായുദ്ധം നടക്കുന്ന കാലമായിരുന്നു. കപ്പലില്‍ യാത്ര അപകടകരവും. യുദ്ധം മൂലം പഠനയാത്രയ്‌ക്കു തടസ്സം നേരിട്ടെങ്കിലും നാരായണന്‍ അലസനായിരുന്നില്ല. പത്രപ്രവര്‍ത്തനം തുടര്‍ന്നു. മദ്രാസിലെ ഹിന്ദു പത്രത്തിന്റെയും ലേഖകനായി പ്രവര്‍ത്തിച്ചു.
ടൈംസ്‌ ഓഫ്‌ ഇന്ത്യ ലേഖകനായും (1944-45) ജോലി ചെയ്‌തു. `കൗടില്യന്‍' എന്ന തൂലികാ നാമത്തില്‍ അന്ന്‌ ഒട്ടേറെ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്‌. അക്കാലത്ത്‌ നാരായണന്‌ മറ്റൊരു ഭാഗ്യം സിദ്ധിച്ചു. അവിസ്‌മരണീയമായ ഒരനുഭവം. 1944 ഏപ്രില്‍ 10 -ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയ്‌ക്കുവേണ്ടി ഗാന്ധിജിയുമായി അഭിമുഖ സംഭാഷണത്തിന്‌ അവസരം ലഭിച്ചതായിരുന്നു അത്‌. കുട്ടിക്കാലത്ത്‌ ഒരിക്കല്‍ ഗാന്ധിജിയെ കണ്ടത്‌ നാരായണന്റെ മനസ്സില്‍ മായാതെ നിന്നിരുന്നു.
ബോംബയിലെ മലബാര്‍ ഹില്ലിലെ ബിര്‍ളാ ഹൗസില്‍ വച്ചാണ്‌ ഗാന്ധിജിയുമായുള്ള അഭിമുഖസംഭാഷണം നടന്നത്‌. ഈ അഭിമുഖം മഹാത്മാഗാന്ധിയുടെ തിരഞ്ഞെടുത്ത കൃതികളില്‍ ചേര്‍ത്തിട്ടുണ്ട്‌. `മഹാത്മാഗാന്ധി ഒരു വിദ്യാര്‍ത്ഥിയുടെ വീക്ഷണത്തില്‍' എന്ന പേരില്‍ ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ഗാന്ധിജി മറുപടി കുറിച്ച എട്ടുകവറുകള്‍ നാരായണന്‍ ഒരു അപൂര്‍വ്വനിധി പോലെ സൂക്ഷിച്ചിരുന്നു.

യുദ്ധം അവസാനിച്ചതോടെ ടാറ്റായുടെ സ്‌കോളര്‍ഷിപ്പുമായി 1945-ല്‍ ഇംഗ്ലണ്ടിലേയ്‌ക്ക്‌ നാരായണന്‍ കപ്പല്‍ കയറി. ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സില്‍ ധനശാസ്‌ത്രത്തില്‍ ബി. എസ്‌. സി ഓണേഴ്‌സിനു ചേര്‍ന്നു. വി.കെ. കൃഷ്‌ണമേനോന്റെ കീഴില്‍ ഇന്ത്യന്‍ ലീഗിലും കെ.എന്‍. മുന്‍ഷിയുടെ സോഷ്യല്‍ വെല്‍ഫെയര്‍ വീക്കിലിയുടെ ലണ്ടന്‍ പ്രതിനിധിയായും നാരായണന്‍ പ്രവര്‍ത്തിച്ചു. ഉന്നത വിജയ ബിരുദവും പ്രൊഫ. ലാസ്‌കിയുടെ ഒരു കത്തുമായിട്ടുമാണ്‌ 1948 -ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയത്‌. പ്രധാനമന്ത്രി നെഹൃവിനുള്ളതായിരുന്നു ലാസ്‌കിയുടെ കത്ത്‌. വിദ്യാര്‍ത്ഥികളില്‍ സമര്‍ത്ഥനും പ്രതിഭാശാലിയുമാണ്‌ നാരായണന്‍ എന്ന്‌ ലാസ്‌കി നെഹൃവിനുള്ള കത്തില്‍ സൂചിപ്പിച്ചിരുന്നു.
ഇന്ത്യയുടെ വിദേശനയവും വിദേശസേവന വകുപ്പുകളും രൂപപ്പെട്ടുകൊണ്ടിരുന്ന അക്കാലത്ത്‌ നാരായണനെപ്പോലെയുള്ള നവാഗത പ്രതിഭകളെ ഉറ്റു നോക്കിയിരിക്കുകയായിരുന്നു നെഹൃ. പ്രധാനമന്ത്രിക്ക്‌ അന്വേഷിച്ചതു കണ്ടെത്തിയതു പോലുള്ള ഒരു കൃതാര്‍ത്ഥത ലാസ്‌കിയുടെ കത്ത്‌ ഉളവാക്കി.
1949 -ല്‍ വിദേശ സര്‍വ്വീസില്‍ നാരായണന്‍ പ്രവേശിച്ചു. പ്രധാനമന്ത്രി അക്കാര്യത്തില്‍ പ്രത്യേക താല്‍പര്യം എടുക്കുകയും ചെയ്‌തു. ആദ്യ നിയമനം ബര്‍മ്മയിലേയ്‌ക്കായിരുന്നു. ബര്‍മ്മയുടെ തലസ്ഥാനമായ റങ്കൂണില്‍ ഇന്ത്യന്‍ എംബസിയിലെ രണ്ടാം സെക്രട്ടറി പദത്തിലേക്കായിരുന്നു നിയമിക്കപ്പെട്ടത്‌. 1949 -ല്‍ ആരംഭിച്ച ഈ വിദേശകാര്യ സേവനം 1984 വരെ തുടര്‍ന്നു.
ബര്‍മ്മയുടെ തലസ്ഥാനമായ റങ്കൂണിലെ ജീവിതം മറ്റൊരു തരത്തിലും നാരായണന്‌ അവിസ്‌മരണീയമായി ഭവിച്ചു. ഒരു ബര്‍മ്മാക്കാരി പെണ്‍കുട്ടിയെ പരിചയപ്പെടുകയും ആ യുവതിയെ ജീവിതപങ്കാളിയായി സ്വീകരിക്കുകയും ചെയ്യുവാന്‍ ഇടയായി. നയതന്ത്ര ബന്ധം കുടുംബസ്‌നേഹബന്ധത്തിനും വഴിതെളിച്ചു. ബര്‍മ്മാക്കാരിയായ മാടിന്റ ടിന്റ എന്ന യുവതി നാരായണന്റെ ജീവിതത്തിലേയ്‌ക്ക്‌ ആകസ്‌മികമായിട്ടാണ്‌ കടന്നു വന്നത്‌. ക്രിസ്‌ത്യന്‍ പ്രോട്ടസ്റ്റന്റ്‌ മതാനുയായിരുന്നു മാടിന്റ ടിന്റ്‌. ഒരു മിഷന്‍ സ്‌കൂള്‍ പ്രഥമാദ്ധ്യാപകനായ ഡബ്ലിയു. ബായ്‌ എന്നയാളിന്റെ രണ്ടാമത്തെ മകള്‍: അമ്മയുടെ പേര്‌ ഡാതെയിന്‍ എന്നും. അവരും അതേ സ്‌കൂളില്‍ അദ്ധ്യാപിക ആയിരുന്നു.

നാരായണനും മാടിന്റ ടിന്റും തമ്മില്‍ യാദൃശ്ചികമായിട്ടാണ്‌ പരിചയപ്പെട്ടതെങ്കിലും ക്രമേണ അതൊരു പ്രേമബന്ധമായി മാറി. തുടക്കം ഒരു കത്തില്‍ നിന്നായിരുന്നു. ഐക്യരാഷ്‌ട്രസഭയുടെ ചുമതലയില്‍ മനുഷ്യാവകാശത്തെക്കുറിച്ച്‌ റങ്കൂണില്‍ പ്രഭാഷണ പരമ്പര നടത്താന്‍ തീരുമാനിച്ചിരുന്നു. അതില്‍ പങ്കെടുക്കുവാന്‍ അനുയോജ്യരായ പ്രസംഗകരെ കണ്ടെത്തുവാന്‍ മാടിന്റ ടിന്റിനായിരുന്നു ചുമതല.പത്രപംക്തികളിലും പൊതു വേദികളിലും അറിയപ്പെട്ടു കഴിഞ്ഞ ഒരു പ്രഭാഷകനായിരുന്ന നാരായണനെ ഒരു പ്രഭാഷണത്തിനു ക്ഷണിച്ചു കൊണ്ട്‌ മാടിന്റ ടിന്റ്‌ ഒരു കത്തെഴുതി. തുടര്‍ന്ന്‌ നേരിട്ട്‌ കണ്ടു ക്ഷണിക്കുകയും ചെയ്‌തു. റങ്കൂണ്‍ സര്‍വ്വകലാശാലയില്‍ ഒരു ബര്‍മ്മീസ്‌ സാഹിത്യാദ്ധ്യാപികയായി ജോലി ചെയ്‌തു വരികയായിരുന്നു അന്ന്‌ മാടിന്റ ടിന്റ്‌. ഡല്‍ഹിയിലെ സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ സര്‍വ്വീസില്‍ നിന്ന്‌ അവര്‍ എം. എ. ബിരുദവും നേടിയിരുന്നു.
വിദേശ നയതന്ത്ര കാര്യാലത്തിലെ ഇന്ത്യാക്കാരായ ഉദ്യോഗസ്ഥന്മാര്‍ ജോലി ചെയ്യുന്ന നാട്ടിലെ പെണ്‍കുട്ടികളെ വിവാഹം ചെയ്‌തുകൂടെന്നായിരുന്നു നിയമം. വിവാഹം ചെയ്യണമെങ്കില്‍ ജോലി ഉപേക്ഷിക്കണം. ജോലി കൈവെടിയാനൊന്നും നാരായണന്‍ ഒരുമ്പെട്ടില്ല. തന്റെ അഭ്യുന്നതിക്കെല്ലാം സഹായഹസ്‌തമരുളിയ നെഹൃവിന്‌ നാരായണന്‍ വിവരം കാണിച്ച്‌ ഒരു കത്തെഴുതി. നെഹൃ പ്രത്യേകം താല്‌പര്യമെടുത്ത്‌ വിവാഹത്തിനനുമതിയും നല്‍കി. കെ. പി. എസ്‌. മേനോനും ഇക്കാര്യത്തില്‍ സഹായിച്ചു.
നാരായണന്റെ ജീവിതത്തെ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്‌തത്‌ അഞ്ചു കത്തുകളാണ്‌. ഈ. വി. കൃഷ്‌ണപിള്ളയുടെതായിരുന്നു ആദ്യ കത്ത്‌. കവിതയെ അഭിനന്ദിച്ചുകൊണ്ടുള്ള ആ കത്ത്‌ കാവ്യ ജീവിതത്തിന്‌ ഒരു ശുക്ര നക്ഷത്രമായി. രണ്ടാമത്തെത്‌ ടാറ്റായ്‌ക്ക്‌ നാരായണന്‍ എഴുതിയ കത്താണ്‌. ഇംഗ്ലണ്ടില്‍ പോയി ഉപരിപഠനം നിര്‍വഹിക്കുവാനുള്ള സ്‌കോളര്‍ഷിപ്പു ലഭിക്കുവാന്‍ ആ കത്ത്‌ ഇടയാക്കി. മൂന്നാമത്തെ കത്ത്‌ പ്രൊഫസര്‍ ലാസ്‌കി നാരായണനെക്കുറിച്ച്‌ പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹൃവിനു നല്‍കിയതാണ്‌. അത്‌ ഇന്ത്യയുടെ വിദേശ വകുപ്പില്‍ ഉദ്യോഗത്തിനു വഴിതെളിച്ചു. നാലാമത്തെ കത്ത്‌ ബര്‍മ്മക്കാരി മാടിന്റ ടിന്റ്‌ നാരായണനെ പ്രസംഗിക്കുവാന്‍ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു. അത്‌ ഒരു പ്രേമബന്ധത്തിനും കുടുംബജീവിതത്തിനുമുള്ള കവാടം തുറന്നു. അഞ്ചാമത്തേത്‌ തന്റെ വിവാഹത്തിനുള്ള അനുമതി തേടിക്കൊണ്ട്‌ നാരായണന്‍ നെഹൃവിനയച്ച കത്താണ്‌. അത്‌ വിവാഹം നടത്താനുള്ള നിയമ തടസ്സങ്ങള്‍ ഒഴിവാക്കി.
1951 ജൂണ്‍ 8-ന്‌ നാരായണനും മാടിന്റ ടിന്റും തമ്മിലുള്ള വിവാഹം നടന്നു. വിവാഹനന്തരം മാടിന്റ ടിന്റ്‌ തന്റെ സ്വദേശീയനാമം ഉപേക്ഷിച്ച്‌ ഭാരതീയമായ `ഉഷ' എന്ന പേരു സ്വീകരിച്ചു. ഈ ദമ്പതികള്‍ക്ക്‌ രണ്ട്‌ പെണ്‍കുട്ടികളാണുള്ളത്‌. ചിത്രയും അമൃതയും. ചിത്ര ഇപ്പോള്‍ ടര്‍ക്കി അംബാസിഡറാണ്‌. അമൃത ഭര്‍ത്താവിനൊപ്പം വാഷിംഗ്‌ടണില്‍ താമസിക്കുന്നു.

ജപ്പാന്‍, ലണ്ടന്‍, വിയറ്റ്‌നാം, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലായങ്ങളില്‍ സേവനം ചെയ്‌ത നാരായണന്‍ തായ്‌ലണ്ട്‌ (1967-69), ടര്‍ക്കി (1973-75), ചൈന (1976-78), അമേരിക്ക (1980-84) എന്നിവിടങ്ങളില്‍ ഇന്ത്യന്‍ അംബാസിഡര്‍ ആയി പ്രവര്‍ത്തിച്ചു. 1976-ല്‍ വിദേശകാര്യ വകുപ്പില്‍ സെക്രട്ടറിയായി. ജനതാ ഭരണകാലത്ത്‌ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹൃ സര്‍വ്വകലാശാലയുടെ വൈസ്‌ ചാന്‍സലറായി (1978-80) നിയമിക്കപ്പെട്ടു. ജന്മനാട്ടില്‍ ലക്‌ചറര്‍ ഉദ്യോഗം പോലും നിഷേധിക്കപ്പെട്ട നാരായണന്‍ വൈസ്‌ ചാന്‍സിലറായി അവരോധിക്കപ്പെട്ടത്‌ ഒരു ചരിത്രനിയോഗമായി. 1984 -ല്‍ രാജീവ്‌ഗാന്ധി നാരായണനെ കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥിയായി ഒറ്റപ്പാലത്ത്‌ മത്സരിപ്പിച്ച്‌ രാഷ്‌ട്രീയ രംഗത്ത്‌ എത്തിച്ചു. ഒറ്റപ്പാലത്തുനിന്നും 1984, 1989, 1991 എന്നീ വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പു വേളയില്‍ കെ. ആര്‍. നാരായണന്‌ മുണ്ടുടുക്കാന്‍ പോലും അറിയില്ലെന്ന പ്രചാരണത്തെ തനിക്ക്‌ മുണ്ടുടുക്കാന്‍ മാത്രമല്ല മുണ്ടുമുറുക്കിയുടുക്കാനും ശീലം ഉണ്ടെന്ന്‌ പറഞ്ഞാണ്‌ നേരിട്ടത്‌. ഒറ്റപ്പാലത്തും നിന്നും മൂന്നു തവണ വിജയിച്ച കെ. ആര്‍. നാരായണന്‍ 85 -ല്‍ രാജീവ്‌ മന്ത്രിസഭയില്‍ ആസൂത്രണ വകുപ്പിലും വിദേശകാര്യവകുപ്പിലും സഹമന്ത്രിയായി. 86 -ല്‍ ശാസ്‌ത്രസാങ്കേതിക വകുപ്പും കൈകാര്യം ചെയ്‌തു. 1992 ആഗസ്റ്റ്‌ 21-ന്‌ ഇന്ത്യയുടെ ഉപരാഷ്‌ട്രപതിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 1997 ജൂലൈ 17-ന്‌ ഇന്ത്യയുടെ പത്താമത്തെ രാഷ്‌ട്രപതിയായി നാരായണന്‍ തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ഈ സ്ഥാനത്ത്‌ എത്തുന്ന ആദ്യമലയാളിയുമായി.

 2005 ഒക്‌ടോബര്‍ 29-ന്‌ അസുഖത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കെ.ആര്‍. നാരായണന്‍ നവംബര്‍ 9-ന്‌ ജീവിതത്തോട്‌ വിടപറഞ്ഞു.


അധികാരത്തിന്റെ പുറമ്പോക്കുകളില്‍ പോലും സ്ഥാനമില്ലാതിരുന്ന അധഃസ്ഥിതന്റെ പ്രതിനിധി പ്രഥമപൗരനായി മാറിയ കഥ കൂടിയാണ്‌ കെ.ആര്‍. നാരായണന്റേത്‌. രാഷ്‌ട്രപതിമാരിലെ ഏക മലയാളിയുടെയും.
-------------------------------------------------------------------------------------------------------------
കാന്താരചന്ദ്രിക(കെ. ആര്‍. നാരായണന്‍
1938 -ല്‍ രചിച്ച കവിത)
`വിജന കാന്താര ഭൂമിയില്‍ വെണ്‍കതിര്‍
വിതറിടും കൊച്ചു ചന്ദ്രികയല്ലി നീ.
പിക വധൂടി തന്‍ ഗാന മകരന്ദം
പകരുമോമനപ്പൊന്‍കുടമല്ലി നീ.
പ്രകൃതി ദേവി തന്നാനന പങ്കജം
പ്രതിഫലിച്ചിടും ദര്‍പ്പണമല്ലി നീ.
കവിതയൂറിത്തുളുമ്പും കവിയുടെ
വികസിതോല്ലാസ മാനല്ലി നീ.
പ്രണയ സൗരഭ പൂരം ചിതറിടും
തരുണി തന്‍ കമ്ര മാനസമല്ലി നീ.
അടവി തന്നിരുട്ടാഴിയില്‍ തോണിപോല്‍
വിടരുമേകാന്ത വാസന്ത പുഷ്‌പമേ,
ചപലമാരുതനിട്ടുലച്ചമ്പില്‍ വ-
ച്ചചല മെത്തയില്‍ തല്ലിലു മെന്തയേ.
സഹജര്‍ തന്‍ ജീവരക്തം ചൊരിഞ്ഞിടും
മനുജര്‍ തന്‍ശ്വാസ പങ്കിലയല്ല നീ.
വന ലതികകള്‍ കോള്‍മയിര്‍ കൊള്ളുമാ
തനിമരന്ദ മൊഴുകുന്ന പുഞ്ചിരി.
തളിരിളകിത്തഴുകുന്നൊരോമന-
ക്കുളിരണിപ്പുതു കമ്ര ദളാവലി
അതിലൊരൊറ്റ നിമേഷമേ, വിഭ്രാന്ത
മതില്‍ ലയിച്ചാത്മ നിര്‍വൃതി നേടുകില്‍.
പടുമരുവിലെപ്പാലിളം ഗാനമാ-
യടവി തന്നിലെ വാടാവിളക്കുമായ്‌
വിരിയുമോമനത്തൂമലര്‍ മാലികേ
അരിയ കാന്താര ചന്ദ്രികേ, കൈതൊഴാം.'
----------------------------------------------------